തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസ തോമസ് ചുമതലയേറ്റു.
വിസി നിയമനപ്പോരിൽ സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടൽ സുപ്രീം കോടതിവരെ നീങ്ങുകയും ഒടുവിൽ ഇരുവിഭാഗവും തമ്മിൽ സമവായത്തിൽ എത്തുകയും ചെയ്തതോടെയാണ് സാങ്കേതിക സർവകലാശാലയുടെ മുൻ വിസി കൂടിയായിരുന്ന ഡോ. സിസ തോമസ് വീണ്ടും ആ പദവിയിൽ എത്തിയത്.
ഡോ. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയിരുന്ന കാലത്ത് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസാ തോമസിനെ നിയമിച്ചപ്പോൾ പ്രതിഷേധവുമായാണ് ഇടത് അധ്യാപക സംഘടനകളും വിദ്യാർഥി സംഘടനകളും ഡോ. സിസയെ വരവേറ്റതെങ്കിൽ ഇന്നലെ പൂച്ചെണ്ടു നല്കിയാണ് സ്വീകരിച്ചത്.
സർക്കാരുമായി സഹകരിച്ച് മുന്നോട്ടു പോകുമെന്നും മുൻപുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും വിസിയായി ചുമതലയേറ്റ ശേഷം സിസ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് ഗവർണർമാർ നല്കിയ പിന്തുണയിൽ സിസ നന്ദി അറിയിച്ചു.
വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ഗവർണർ -സർക്കാർ പോര് രൂക്ഷമയതോടെ സുപ്രീംകോടതി നിയമനം നടത്തുമെന്നു വരികയും ഒടുവിൽ സർക്കാരും ഗവർണറും സമവായത്തിലെത്തുകയുമായിരുന്നു. ഇതിനെ തുടർന്നാണ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസയേയും ഡിജിറ്റൽ വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ട് ഗവർണർ വിജ്ഞാപനം ഇറക്കിയത്.
ഡോ. സിസയ്ക്ക് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ അധിക ചുമതല
തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാല വിസിയായി നിയമിതനായ ഡോ. സജി ഗോപിനാഥിന് അദ്ദേഹത്തിന്റെ മാതൃസ്ഥാപനത്തിൽ നിന്നും വിടുതൽ ചെയ്യുന്നതിന് കാലതാമസം ഉണ്ടാകുന്നതിനാൽ അദ്ദേഹം ചുമതലയേൽ ക്കുന്നതുവരെ ഡിജിറ്റൽ സർവകലാശാലയുടെ അധിക ചുമതല വഹിക്കാൻ സാങ്കേതിക സർവകലാശാല വിസി ഡോസിസ തോമസിന് ലോക്ഭവൻ നിർദേശം നൽകി.
ഇതിനിടെ സിസാ തോമസ് ഇന്നലെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ എത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവു മായി ചർച്ച നടത്തി. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള പൂർണ സഹകരണം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.